അതു നിമിത്തം ഞാന്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും പേര്‍ വരുവാന്‍ കാരണമായ പിതാവിന്റെ സന്നിധിയില്‍ മുട്ടുകുത്തുന്നു.
എഫെ. 3:14

സ്വര്‍ഗ്ഗത്തിലെ കുടുംബം ത്രിത്വദൈവവും മാലാഖമാരുമാണ്. ഭൂമിയിലെ കുടുംബം ആദാമില്‍ ആരംഭിച്ച് ഇന്നയോളം തുടര്‍ന്നു വരുന്ന മനുഷ്യവംശമാണ്. ആദാം മുതല്‍ 10-ആം തലമുറക്കാരനായ നോഹയും, 20-ആം തലമുറക്കാരനായ അബ്രാമും പഴയനിയമത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഇരുവരിലൂടെയും കുടുംബങ്ങളുടെ നല്ല മൂല്യങ്ങള്‍ സമൂഹത്തിനു ലഭിക്കുന്നു. തുടര്‍ന്ന് ഇസ്രയേല്‍ ചരിത്രം പരിശോധിക്കുമ്പോള്‍ എക്കാലത്തും കരുതുകയും പരിപാലിക്കയും ചെയ്യുന്ന ദൈവത്തെ കാണുന്നു. മനുഷ്യന്‍ ദൈവത്തില്‍ നിന്ന് അകന്ന സമയങ്ങളില്‍ ശിക്ഷകള്‍ ലഭിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. ദൈവപുത്രന്റെ ജനനം, മനുഷ്യജാതിയുടെ വീണ്ടെടുപ്പ് ഇതൊക്കെ പ്രവാചകന്മാര്‍ പറഞ്ഞപ്പോള്‍ അത് നെഞ്ചിലേറ്റിയ ഒരു സമൂഹം ഉണ്ടായിരുന്നു. യേശുക്രിസ്തുവിന്റെ ജനനത്തിലൂടെ ഒരു പുതുയുഗം ആരംഭിച്ചു. ക്രിസ്തുവിന്റെ അനുകാരികളെ ക്രിസ്ത്യാനികള്‍ എന്ന് അറിയപ്പെട്ടു. മാര്‍ത്തോമ്മശ്ലിഹായുടെ വരവോടു കൂടി ഭാരതത്തില്‍ ആരംഭിച്ച ക്രിസ്തീയ വിശ്വാസം ഇന്നും ശക്തിയായി നിലകൊള്ളുന്നുവെങ്കിലും ധാരാളം വെല്ലുവിളികള്‍ ഇക്കാലത്ത് ഉണ്ട് എന്നതു വാസ്തവമാണ്. ഈ പ്രതിസന്ധി ക്രിസ്തീയ കുടുംബങ്ങള്‍ ദൈവതേജസ്സ് നിലനിര്‍ത്തുന്നതു മൂലമുള്ള ശക്തികൊണ്ടു മാത്രമേ തരണം ചെയ്യുവാന്‍‍ കഴിയുകയുള്ളൂ.

“ഇട്ടിഐപ്പ് കുടുംബം” എന്ന് പേര്‍ കൊടുത്തിരിക്കുന്നതുതന്നെ ഒരു പ്രത്യേകതയായി കാണുന്നു. പാത്താമുട്ടത്തു താമസമാക്കിയ ഇട്ടിഐപ്പ്, അക്കാമ്മ ദമ്പതികളുടെ മക്കളുടെ വീട്ടുപേര് പലതായി അറിയപ്പെട്ടതിനാലാണ് പിതാവിന്റെ പേരില്‍ തന്നെ ഇത് അറിയപ്പെടുവാന്‍ സംഘാടകര്‍ ശ്രമിച്ചത്.

കുടുംബയോഗങ്ങളെ സംബന്ധിചുള്ള നല്ല ചിന്തകളും, കാഴ്ചപ്പാടുകളും നാം മനസിലാക്കേണ്ടതായിട്ടുണ്ട്. ഇയ്യോബും, മക്കളും കൂടിനടത്തിയ കുടുംബയോഗത്തിന്റെ വിവരണം നാം വായിക്കുന്നു. അവിടെ ആതിഥ്യം, വിരുന്ന്, ഹോമയാഗം ഇതെല്ലാം ഉണ്ടായിരുന്നു. നല്ല നേതൃത്വത്തിനു നിഷ്കളങ്കനും, നേരുള്ളവനും, ദൈവഭക്തനും, ദോഷം വിട്ടകന്നു ജീവിക്കുന്നവനുമായ ഒരു പിതാവും ഉണ്ടായിരുന്നു (ഇയ്യോബ് 1:2). നേതൃത്വം എപ്പോഴും ശക്തമായിരിക്കണം. ഈ കുടുംബയോഗത്തിന്റെയും നേതൃത്വം കാലാകാലങ്ങളില്‍ ശക്തമാകട്ടെയെന്നു പ്രാര്‍ത്ഥിക്കയും ആശംസിക്കയും ചെയ്യുന്നു.

കുടുംബയോഗം തങ്ങളുടെ സംഘടനാശക്തി എന്ന് ചിന്തിക്കുന്ന ചിലര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത് വളരെ തെറ്റായ ഒരു രീതിയാണ്. പിന്നെ എന്താണ് ഇതിന്റെ ഉദ്ദേശ്യങ്ങള്‍.

  1. കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള പ്രാര്‍ഥനാസംഗമം
  2. സ്നേഹജീവിതത്തിന്റെ പങ്കിടീല്‍
  3. വളരുന്ന തലമുറയ്ക്ക് ‍അനുഗ്രഹീതമായ പ്രോത്സാഹനം
  4. കഷ്ടപ്പെടുന്നവരുമായുള്ള താദാത്മ്യം

ഈ രീതിയിലൊക്കെ പ്രവര്‍ത്തനം നടത്തുമ്പോള്‍ ദൈവോദ്ദേശം അര്‍ത്ഥവത്താകും.

“ഇട്ടിഐപ്പ്” കുടുംബയോഗത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും ഇപ്രകാരമുള്ള നന്മകള്‍ നിലനിര്‍ത്തുവാന്‍ ദൈവം ശക്തിതരട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നു.

ആശംസകളോടെ
Mob: 9446114134 ഫാ. നൈനാന്‍ വര്‍ഗ്ഗീസ്‌,
മാവുങ്കല്‍, ആനിക്കാട്,
മല്ലപ്പള്ളി